بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

ഈ ബ്ലോഗ്‌ ആരെയെങ്കിലും തര്‍ക്കിച്ചു തോല്പ്പിക്കാം എന്ന് കരുതി എഴുതുന്നതല്ല , മറിച്ചു പരിശുദ്ധ ഇസ്ലാമിനെ മനസ്സിലായ രൂപത്തില്‍ വായനക്കാരുമായി പങ്കു വെക്കുവാനും ഒരു പരിധി വരെ നല്ല രീതിയിലുള്ള സംവാദം നടത്തുവാനും വേണ്ടിയാണ് .ഇത് ഒരു തുടക്കക്കാരന്റെ ബ്ലോഗല്ല ,മറിച്ചു പത്തിലധികം വര്‍ഷങ്ങളായി സംഘടനാപ്രവര്‍ത്തനം നടത്തി വരുന്ന ഒരു എളിയ പ്രവര്‍ത്തകന്റെ പ്രവര്ത്തനത്തിന്റെ ഭാഗമാണ് .

മുജാഹിദുകള്‍ തുടര്‍ന്നുവരുന്ന ഒരു രാഷ്‌ട്രീയ കാഴ്‌ചപ്പാടുണ്ടല്ലോ നമ്മുടെ നാട്ടില്‍. ജമാഅത്തുകാരുടെ അപ്രായോഗികമായ നിലപാടും ഈ രംഗത്ത്‌ നിലനില്‌ക്കുന്നു. ജമാഅത്തുകാരുടെ തീവ്രമായ നിലപാടുകള്‍ മാറ്റിനിറുത്തിയാല്‍ തന്നെ ഒന്നുകൂടി പരിഷ്‌കരിക്കേണ്ടതില്ലേ മുജാഹിദുകളുടെ രാഷ്‌ട്രീയ നിലപാടുകള്‍. പ്രത്യേകിച്ചും തലതിരിഞ്ഞ ഈ കക്ഷിരാഷ്‌ട്രീയ അതിപ്രസരത്തിനിടയില്‍?

ഇ കെ ശൗക്കത്തലി (ഓമശ്ശേരി)

ഒരു ന്യൂനപക്ഷ സമുദായത്തിലെ ന്യൂനപക്ഷമായ മുജാഹിദുകള്‍ ഏകപക്ഷീയമായ രാഷ്‌ട്രീയ നിലപാട്‌ സ്വീകരിക്കുന്നതു കൊണ്ട്‌ മൗലികമായ നേട്ടമൊന്നും ഉണ്ടാവുകയില്ലെന്നാണ്‌ `മുസ്‌ലിം' കരുതുന്നത്‌. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും മതനിരപേക്ഷ ഭരണകൂടങ്ങള്‍ ഉണ്ടാകുന്നതാണ്‌ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും സുസ്ഥിതിക്ക്‌ ഏറ്റവും അനുയോജ്യമായിട്ടുള്ളത്‌. വിവിധ മതനിരപേക്ഷ കക്ഷികള്‍ തമ്മില്‍ മത്സരിക്കുമ്പോള്‍ അവയില്‍ താരതമ്യേന ഭേദപ്പെട്ടത്‌ ഏതാണെന്ന കാര്യത്തില്‍ വീക്ഷണ വ്യത്യാസങ്ങള്‍ക്ക്‌ ധാരാളം സാധ്യതയുണ്ട്‌. ഇതില്‍ ഏതെങ്കിലുമൊരു വീക്ഷണം മാത്രമാണ്‌ ശരിയെന്ന്‌ സമര്‍ഥിക്കാന്‍ ഇസ്വ്‌ലാഹീ പ്രസ്ഥാനം ഒരിക്കലും ശ്രമിച്ചിട്ടില്ല.

എന്തായാലും ഒരു വിശ്വാസി സമ്മതിദാനം വിനിയോഗിക്കുന്നത്‌ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും സമൂഹത്തിലെ അവശതയനുഭവിക്കുന്നവരുടെയും സുസ്ഥിതി ലക്ഷ്യമാക്കിയായിരിക്കണം എന്ന നിലപാടില്‍ മുജാഹിദുകള്‍ എല്ലാ കാലത്തും ഉറച്ചുനിന്നിട്ടുണ്ട്‌. ഇന്ത്യന്‍ മുസ്‌ലിംകള്‍ പൊതുവെത്തന്നെ മിക്കപ്പോഴും പ്രായോഗികമായി ശരിയായ രാഷ്‌ട്രീയ നിലപാട്‌ തന്നെയാണ്‌ സ്വീകരിച്ചുപോന്നിട്ടുള്ളത്‌. കക്ഷികളിലും സ്ഥാനാര്‍ഥികളിലും താരതമ്യേന മെച്ചപ്പെട്ടത്‌ ആരെന്ന്‌ വിലയിരുത്തുന്നതില്‍ ആര്‍ക്കെങ്കിലും തെറ്റുപറ്റിയാല്‍ അതിന്റെ പേരില്‍ അല്ലാഹു ശിക്ഷിക്കുകയില്ലെന്നാണ്‌ ഇജ്‌തിഹാദ്‌ സംബന്ധിച്ച ഹദീസില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. രാഷ്‌ട്രീയ ശിര്‍ക്കിനെ സംബന്ധിച്ച ജമാഅത്തുകാരുടെ ഭാഷ്യം ഇപ്പോള്‍ അവര്‍ തന്നെ കയ്യൊഴിച്ച സ്ഥിതിക്ക്‌ അതിനെക്കുറിച്ച്‌ കൂടുതല്‍ വിശകലനം നടത്തേണ്ട കാര്യമില്ല. മുജാഹിദുകള്‍ ആ ഭാഷ്യം ആദ്യമേ സ്വീകരിച്ചിട്ടില്ലാത്തതിനാല്‍ ഇപ്പോള്‍ ഒരു നയ പരിഷ്‌കരണത്തിന്റെ ആവശ്യം ഉദിക്കുന്നില്ല. സ്വാര്‍ഥപരമോ നിഷേധാത്മകമോ ആയ രാഷ്‌ട്രീയ നയമാണ്‌ മുജാഹിദുകളുടെ കൂട്ടത്തില്‍ ആരെങ്കിലും സ്വീകരിക്കുന്നതെങ്കില്‍ അതിന്‌ അവര്‍ മാത്രമാണ്‌ ഉത്തരവാദികള്‍.

ജമാഅത്തിന്റെ പരിണാമ സിദ്ധാന്തം

`ജമാഅത്തെ ഇസ്‌ലാമി 1941ല്‍ രൂപീകരിച്ചതിനു ശേഷം നീണ്ട ആറ്‌ പതിറ്റാണ്ടില്‍ ഉണ്ടായ രാഷ്‌ട്രീയ സാമൂഹിക മാറ്റങ്ങളാല്‍ ആ സംഘടനയുടെ നയപരിപാടികളില്‍ ഉണ്ടായ സ്വാഭാവിക പരിണാമങ്ങളാണ്‌ 2009ലെ അവരുടെ തീരുമാനങ്ങളില്‍ പ്രതിഫലിക്കുന്നത്‌ എന്ന്‌ അംഗീകരിക്കാന്‍ കാരശ്ശേരി മാഷിനോ ജമാഅത്തെ ഇസ്‌ലാമിയുടെ വിമര്‍ശകര്‍ക്കോ കഴിയുന്നില്ല. ഇനിയങ്ങോട്ട്‌ ജമാഅത്തെ ഇസ്‌ലാമിയുടെ നയങ്ങളിലും ആശയങ്ങളിലും കാലോചിതമായ മാറ്റങ്ങള്‍ ഉണ്ടായാലും അവര്‍ അംഗീകരിക്കുകയില്ല.''

``ഞങ്ങള്‍ക്ക്‌ ഇവിടെ ഒരു ഇസ്‌ലാമികരാഷ്‌ട്രം സ്ഥാപിക്കാനുള്ള ഒരു പരിപാടിയും ഇല്ലെന്ന്‌ ജമാഅത്തെ ഇസ്‌ലാമി പറയുന്നുണ്ട്‌. അപ്പോഴും പറയുന്നു അത്‌ മുഖംമൂടിയാണെന്ന്‌.'' (പ്രബോധനം വാരിക -2010 ഒക്‌ടോബര്‍ 9, ജമാഅത്തെ ഇസ്‌ലാമിയും വിമര്‍ശകരും' എന്ന ലേഖനത്തില്‍ നിന്ന്‌)


ജമാഅത്തെ ഇസ്‌ലാമി അറുപത്‌ കൊല്ലങ്ങള്‍ക്കുള്ളില്‍ വമ്പന്‍ പരിണാമത്തിനു വിധേയമായി എന്നു സമ്മതിച്ചുകൊടുക്കാന്‍ മുസ്‌ലിം പ്രസ്ഥാനങ്ങള്‍ അറച്ചുനില്‌ക്കേണ്ടതുണ്ടോ? ഇസ്‌ലാമികരാഷ്‌ട്രം സ്ഥാപിക്കാന്‍ ഇപ്പോള്‍ യാതൊരു പരിപാടിയുമില്ലാത്ത അവരെ ഇനിയും പഴയതു തന്നെ പറഞ്ഞ്‌ വിമര്‍ശിക്കണോ?

ഡോ. ബക്കര്‍ എ റഹ്‌മാന്‍ (പൊന്നാനി)

ജമാഅത്തെ ഇസ്‌ലാമി കേവലമൊരു രാഷ്‌ട്രീയ പാര്‍ട്ടിയാണെങ്കില്‍ പലവിധ പരിണാമങ്ങളുണ്ടാവുക സ്വാഭാവികമാണ്‌. എന്നാല്‍ അങ്ങനെയല്ല, ഇസ്‌ലാമിന്റെ സമഗ്രവും അന്യൂനവുമായ രൂപം പ്രബോധനം ചെയ്യുന്ന ഒരു സംഘടന എന്ന നിലയിലാണ്‌ അവര്‍ എക്കാലത്തും സ്വയം പരിചയപ്പെടുത്തിപ്പോന്നിട്ടുള്ളത്‌. മറ്റു മുസ്‌ലിംകളെല്ലാം ഇസ്‌ലാമിനെ വീക്ഷിക്കുന്നത്‌ മാറ്റത്തിരുത്തലുകള്‍ക്ക്‌ വിധേയമാകാത്ത ദൈവികമതം എന്ന നിലയിലാണ്‌. ഖുര്‍ആനിലും പ്രബലമായ ഹദീസുകളിലും വിവരിക്കപ്പെട്ട ഇസ്‌ലാമിക ആദര്‍ശം കാലോചിതമായ മാറ്റങ്ങള്‍ക്ക്‌ വിധേയമാക്കേണ്ടതാണെന്ന്‌ സാധാരണ പറഞ്ഞിരുന്നത്‌ ഇവിടത്തെ ശരീഅത്ത്‌ വിമര്‍ശകരാണ്‌. അവരുടെ വാദമാണ്‌ പ്രബോധനം ലേഖകന്‍ ഭംഗ്യന്തരേണ ഇപ്പോള്‍ അവതരിപ്പിക്കുന്നത്‌.

മുജാഹിദുകള്‍ വോട്ട്‌ ചെയ്യുന്നത്‌ അനിസ്‌ലാമിക ഭരണം നിലനിര്‍ത്താന്‍ വേണ്ടിയായതിനാല്‍ അത്‌ രാഷ്‌ട്രീയ ശിര്‍ക്കാണെന്നും, തങ്ങള്‍ വോട്ട്‌ ചെയ്യുന്നത്‌ ഇസ്‌ലാമിക ഭരണവ്യവസ്ഥ ലക്ഷ്യമാക്കിയായതിനാല്‍ അത്‌ തൗഹീദിന്റെ സാക്ഷാത്‌കാരമാണെന്നുമാണ്‌ സമീപകാലത്ത്‌ പല ജമാഅത്തുകാരും പ്രസംഗിച്ചുനടന്നിരുന്നത്‌. `ഇസ്‌ലാമിക രാഷ്‌ട്രം സ്ഥാപിക്കാന്‍ ഞങ്ങള്‍ക്ക്‌ പരിപാടിയില്ല' എന്ന്‌ പറഞ്ഞുകൊണ്ട്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വോട്ട്‌ രേഖപ്പെടുത്തുകയും ചെയ്യുമ്പോള്‍ അത്‌ `ത്വാഗൂത്തീ സേവ' അഥവാ രാഷ്‌ട്രീയ ശിര്‍ക്ക്‌ തന്നെയാവില്ലേ? ജമാഅത്തുകാര്‍ക്ക്‌ ഒരു പഞ്ചായത്തില്‍ ഭരണം ലഭിച്ചാല്‍ ത്വാഗൂത്തീ പ്രസിഡന്റ്‌ എന്ന കുഞ്ചികസ്ഥാനത്തല്ലേ അവരില്‍ പ്രമുഖന്‍ ആരോഹണം ചെയ്യുക?

( കടപ്പാട് മുഖാമുഖം  , ശബാബ് വാരിക )

5 സംവാദങ്ങള്‍:

  1. >>>>>>>``ഞങ്ങള്‍ക്ക്‌ ഇവിടെ ഒരു ഇസ്‌ലാമികരാഷ്‌ട്രം സ്ഥാപിക്കാനുള്ള ഒരു പരിപാടിയും ഇല്ലെന്ന്‌ ജമാഅത്തെ ഇസ്‌ലാമി പറയുന്നുണ്ട്‌. അപ്പോഴും പറയുന്നു അത്‌ മുഖംമൂടിയാണെന്ന്‌.'' (പ്രബോധനം വാരിക -2010 ഒക്‌ടോബര്‍ 9, ജമാഅത്തെ ഇസ്‌ലാമിയും വിമര്‍ശകരും' എന്ന ലേഖനത്തില്‍ നിന്ന്‌)<<<<<

    ``അല്ലാഹുവിന്റെ പരമാധികാരം നിരാകരിക്കുന്ന ഭരണകൂടങ്ങള്‍ സ്ഥാപിക്കാനും നിലനിര്‍ത്താനും ഉദ്ദേശിച്ച്‌ ഇലക്‌ഷനില്‍ പങ്കെടുക്കുന്നതും സ്ഥാനാര്‍ഥിയാവുന്നതും അനനുവദനീയവും തൗഹീദിന്റെ താല്‍പര്യങ്ങള്‍ക്ക്‌ വിരുദ്ധവുമാണെന്ന്‌ ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നു. ഈ വീക്ഷണത്തിലൊരിക്കലും മാറ്റംവന്നിട്ടില്ല. വരുന്ന പ്രശ്‌നവുമില്ല.''(ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌, തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി, പേജ്‌ 29, 1998ലെ ഐ പി എച്ച്‌ എഡിഷന്‍)

    ``സുഹൃത്തുക്കളേ, വളരെ സംക്ഷിപ്‌തമായി വിവരിച്ച ഈ മൂന്ന്‌ തത്വങ്ങളും അഭിനവ സംസ്‌കാരത്തിന്റേതായ ദേശീയ മതേതര ജനാധിപത്യ വ്യവസ്ഥിതിക്കെതിരില്‍, ഒരു ദൈവിക മാനുഷിക ജനപ്രാതിനിധ്യ വ്യവസ്ഥിതിയുടെ സംസ്ഥാപനത്തെയാണ്‌ ആവശ്യപ്പെടുന്നതെന്ന്‌ സ്‌പഷ്‌ടം. അതത്രെ ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യവും.'' (മൗദൂദി, മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്വികവിശകലനം, പേജ്‌ 34,35)

    എന്താണാവോ ഈ'ദൈവിക മാനുഷിക ജനപ്രാതിനിധ്യ വ്യവസ്ഥിതിയുടെ സംസ്ഥാപനം' ?

    'ഇസ്‌ലാമികരാഷ്‌ട്രം' എന്ന് ചുരുക്കി പറഞ്ഞാല്‍ തെറ്റുണ്ടോ ആവോ ?...

    ReplyDelete
  2. ആദ്യ ചോദ്യോത്തരം വായിച്ചപ്പോള്‍ എനിക്ക് തോന്നിയ സംശയങ്ങള്‍ക്ക് ഏതെങ്കിലും മുജാഹിദ് സുഹൃത്തുക്കള്‍ മറുപടി നല്‍കിയാല്‍ നന്നായിരുന്നു.

    എന്താണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ നിലവിലെ രാഷ്ട്രീയ കാഴ്ചപ്പാട്?. ആ കാഴ്ചപ്പാടനുസരിച്ച് കാര്യങ്ങള്‍ നിര്‍വഹിക്കപ്പെടുന്നുണ്ടോ എന്ന് ആ സംഘടന വീക്ഷിക്കുന്നുണ്ടോ?. ഉണ്ടെങ്കില്‍ എന്താണ് അഭിപ്രായം? ഇല്ലെങ്കില്‍ എന്ത് കൊണ്ട്?. രാഷ്ട്രീയത്തില്‍ മുജാഹിദുകള്‍ക്ക് മുജാഹിദുകളുടേതായ നിലപാട് സ്വീകരിക്കുന്നത് കൊണ്ട് വലിയ നേട്ടമില്ല എന്ന് പറയുമ്പോള്‍ നിലപാട് സ്വീകരിക്കാറില്ല എന്ന അര്‍ഥം ലഭിക്കില്ലേ?. വീക്ഷണ വ്യത്യാസങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കില്‍ പിന്നെ നിങ്ങള്‍ തീരുമാനിച്ചോളൂ എന്ന് പറയുന്നതെങ്ങനെ ഒരു നിലപാടാകും?. നിലപാടില്ല എന്നതാണോ നിലപാട്?.

    രാഷ്ട്രീയത്തില്‍ നടത്തേണ്ടത് വ്യക്തിപരമായ ഇജ്തിഹാദാണോ?. ഒരു പ്രദേശത്തെ രണ്ട് മുജാഹിദുകളില്‍ ഒരാള്‍ യുഡിഫിനെയും മറ്റൊരാള്‍ എല്‍ഡിഎഫിനും വോട്ടുചെയ്യുന്നത് ഈ വ്യക്തിപരമായ ഇജ്തിഹാദിന്റെ അടിസ്ഥാനത്തിലാണോ?. ഇത് ഇജ്തിഹാദി വിഷയമാണെങ്കില്‍ ഇത് ഒരു ഇസ്‌ലാമിക വിഷയമാകണം?. എങ്കില്‍ കൈകെട്ടില്‍ ഇങ്ങനെ വ്യക്തികള്‍ക്ക് വിടാത്ത മുജാഹിദ് ഈ പ്രശ്‌നം വ്യക്തികള്‍ക്ക വിട്ടുകൊടുക്കാനുള്ള കാരണം എന്ത്?. ഒരു പ്രദേശത്തെ മൂന്ന് മുജാഹിദുകള്‍ ഒരുമിച്ചിരുന്ന് നിലവിലെ സ്ഥാനാര്‍ഥികളില്‍ താരതമ്യേന മെച്ചപ്പെട്ടെതാരെന്ന് ചിന്തിച്ചാല്‍ അത് ഇസ്ലാമിക വിരുദ്ധമാകുമോ?. അങ്ങനെ ചെയ്യാറുണ്ടോ?.

    ജമാഅത്തിന്റെ കാര്യം വിടുക. അവര്‍ പറഞ്ഞത് നിങ്ങള്‍ക്ക് മനസ്സിലാക്കണമെന്നില്ല. ഇങ്ങനെ വ്യക്തികള്‍ക്ക് വിട്ട് കുറ്റം ആളുകള്‍ക്ക് വിടാനാണെങ്കില്‍ എന്തിനീ സംഘടനാ രൂപം?.

    ReplyDelete
  3. @CKLatheef
    >>>>കൈകെട്ടില്‍ ഇങ്ങനെ വ്യക്തികള്‍ക്ക് വിടാത്ത മുജാഹിദ് ഈ പ്രശ്‌നം വ്യക്തികള്‍ക്ക വിട്ടുകൊടുക്കാനുള്ള കാരണം എന്ത്?<<<

    പരിശുദ്ധ ഇസ്ലാമിനെ കുറിച്ചുള്ള അജ്ഞതയാണ് ഈ ചോദ്യത്തിന് കാരണം .

    താങ്കള്‍ക്കു എന്ത് കൊണ്ടാണ് ഇസ്ലാഹി പ്രസ്ഥാനത്തിന്റെ നിലപാട് ദഹിക്കാത്തത് എന്നതിന് ഇതില്‍ പരം തെളിവ് വേണോ ?

    ReplyDelete
  4. ഖുര്‍ആനും സുന്നത്തും മുന്നില്‍ വച്ച് കൊണ്ടാവണം ഇജ്തിഹാദ്. അതിനേ ഇജ്തിഹാദ് എന്ന് പറയൂ. അങ്ങനെ വരുമ്പോള്‍ പണ്ഡിതന്‍മാരാണ് ഇജ്തിഹാദ് നടത്തേണ്ടത്. പണ്ഡിതരുടെ അഭാവത്തില്‍ സാധാരണക്കാരന് ഇജ്തിഹാദ്‌ നടത്താം.

    ഇസ്‌ലാമിക സമൂഹത്തെ കുറിച്ച് ഖുര്‍ആന്‍ പറഞ്ഞത്‌ അവര്‍ കാര്യങ്ങള്‍ പരസ്പരം കൂടി ആലോചിക്കുന്നവര്‍ എന്നാണു. രാഷ്ട്രീയം പോലെ സാമൂഹിക പ്രധാനമായ കാര്യങ്ങള്‍ വ്യക്തികള്‍ ഒറ്റയ്ക്ക് ഒറ്റയ്ക്ക് തീരുമാനിക്കുന്നതിനെക്കാള്‍ കൂടി ആലോചിച്ചു തീരുമാനിക്കുന്ന രീതിയാണ് ഇസ്ലാമിനോട് അടുത്ത് നില്‍ക്കുന്നത്‌.

    രാഷ്ടീയം മാത്രം ഇങ്ങനെ വ്യക്തിക്ക് തീരുമാനിക്കാന്‍ വിട്ടു കൊടുത്ത യുക്തി മനസ്സിലാവുന്നില്ല.

    ReplyDelete
  5. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍, കാലാ കാലങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ചു മാത്രമാണ് ഈ ലേഖനം ചര്‍ച്ച ചെയ്യുന്നത്. എന്‍റെ അറിവില്‍ പെട്ടിടത്തോളം, ജമാഅത്ത് ആ തീരുമാനം നേതൃത്വ തലത്തില്‍ കൂടിയാലോചിച്ചു തീരുമാനിക്കുമ്പോള്‍ മുജാഹിദ് പ്രസ്ഥാനം അത് വ്യക്തികള്‍ക്ക് വിട്ടുകൊടുത്തിരിക്കുന്നു( എന്‍റെ അറിവ് തെറ്റാണെങ്കില്‍ തിരുത്തുമല്ലോ). ഇന്ന് വോട്ടു ചെയ്യേണ്ട എന്ന് തീരുമാനിച്ച വ്യക്തി നാളെ മുസ്ലിം ലീഗിന് വോട്ടു ചെയ്യണം എന്ന് തീരുമാനിക്കുമ്പോള്‍, ഹറാം ഹലാലാക്കി എന്ന് പറയാന്‍ പറയാന്‍ പറ്റാത്തത് പോലെ തന്നെ, ഈ വിഷയത്തില്‍ ജമാഅത്ത് നേതൃത്വം ഇന്ന് വോട്ടു ചെയ്യേണ്ട എന്ന് തീരുമാനിച്ചെന്നു വെച്ചു, നാളെ ആ തീരുമാനം മാറ്റിയാല്‍ അത് ഹറാമിനെ ഹലാലക്കലാണ് എന്ന് പറയാന്‍ പറ്റുകയില്ല.

    ഇവിടെ അടിസ്ഥാനപരമായ വിഷയത്തില്‍ ഈ ലേഖനം ഒന്നും പറയുന്നില്ല. ഇവിടെയെന്നല്ല, മുജാഹിദ് പ്രസ്ഥാനം ഇന്നോളം എവിടെയും ചര്‍ച്ച ചെയ്തതായി കാണാന്‍ സാധിച്ചിട്ടില്ല. അടിസ്ഥാന പ്രശ്നം ഞാന്‍ മനസ്സിലാക്കിയേടത്തോളം, ജനാധിപത്യ വ്യവസ്ഥിതി ഒരൊറ്റ വിഷയത്തില്‍ (ഹലാല്‍ ഹറാമുകള്‍ , അഥവാ അനുവദനീയവും നിഷിദ്ധവുമായ കാര്യങ്ങള്‍ തീരുമാനിക്കുന്ന വിഷയത്തില്‍) സ്വയം ദൈവം ചമയുന്നു എന്ന വാദമാണ്. ഈ വാദത്തില്‍ നിങ്ങളുടെ വീക്ഷണം എന്താണ്? അനുവദനീയവും നിഷിദ്ധവുമായ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഭൂരിപക്ഷ ജനത ആണെന്ന ജനാധിപത്യ വാദം അപകടകരമല്ലേ? ജനാധിപത്യത്തിലെ ആ ഭാഗം പരിഷ്കരിക്കണം എന്ന് പറയുന്നതില്‍ എന്താണ് തെറ്റ്? അതിന്‍റെ ഭവിഷ്യത്തുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ എന്താണ് അപകടം, എവിടെയാണ് തീവ്രവാദം?
    ഇത് ചര്‍ച്ചക്കെടുക്കാത്തിടത്തോളം കാലം ഇരു പ്രസ്ഥാനങ്ങളും പരസ്പര വാഗ്വാദങ്ങള്‍ തുടരും.

    ReplyDelete

വന്നതിനും വായിച്ചതിനും നന്ദി . . താങ്കള്‍ക്കു വിഷയവുമായി ബന്ധപ്പെട്ടു പറയുവാനുള്ളത് ഇവിടെ എഴുതുക. കമന്റ്‌ moderation ഉണ്ട് . കോപ്പി പേസ്റ്റ് കമന്റ്‌ കല്‍ അനുവദനീയമല്ല .
മറ്റുള്ളവ തീര്‍ച്ചയായും പ്രസിദ്ധീകരിക്കും .